പാചകവാതക വിലവര്‍ധന; ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്


പാചകവാതകത്തിന് ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍. പശ്ചിമേഷ്യയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കും ക്രൂഡോയില്‍ വിലവര്‍ധനക്കും കാരണമാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുമ്പോള്‍ അതിന്റെ കെടുതികള്‍ ലോകമെമ്പാടും ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇത്തരം സന്ദര്‍ഭങ്ങളില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ടത് ഓരോ രാജ്യത്തിന്റെയും സര്‍ക്കാരിന്റെ ചുമതലയാണ്. എന്നാല്‍ ഈ അവസരം മുതലാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2022 -23 കാലഘട്ടത്തില്‍ ക്രൂഡോയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ കുത്തനെ ഇടിഞ്ഞ സന്ദര്‍ഭത്തില്‍ പോലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. കിട്ടിയ അവസരം ജനങ്ങളെ കൊള്ളയടിക്കാന്‍ വിനിയോഗിക്കുകയായിരുന്നു.

തൊഴിലില്ലായ്മയും പട്ടിണിയും രാജ്യത്ത് അഭൂതപൂര്‍വമായി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പാചകവാതകത്തിന്റെ വില വര്‍ധനവ് സാധാരണക്കാരന് ഇരുട്ടടിയാണ്. ജനദ്രോഹ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെയും അസംതൃപ്തികളെയും വര്‍ഗീയ അജണ്ടകള്‍ കൊണ്ടും വിദ്വേഷ പ്രചാരണങ്ങള്‍ കൊണ്ടും അതിജീവിക്കാം എന്ന ആത്മവിശ്വാസമാണ് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്നതെന്നും സുനിത നിസാര്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!