ഇടക്കാല ജാമ്യം നീട്ടണം, കെജരിവാളിന്റെ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാതെ സുപ്രീംകോടതി

ആരോഗ്യ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്നവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വാദം കേള്‍ക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തീരുമാനിക്കണമെന്ന് പറഞ്ഞുകൊണ്ട് അവധിക്കാല ബെഞ്ച് ഹര്‍ജി പരിഗണിച്ചില്ല.

ഹര്‍ജി പരിഗണിക്കാത്ത പക്ഷം ജൂണ്‍ 2ന് കെജരിവാള്‍ തിരികെ ജയിലിലേക്ക് മടങ്ങണം. പിഇടി-സിടി സ്‌കാനിനും മറ്റ് പരിശോധനകള്‍ക്കും വിധേയനാകണമെന്ന് പറഞ്ഞ് ജൂണ്‍ ഒന്നിന് ശേഷം ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് മെയ് 27 നാണ് കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂണ്‍ 1 വരെ കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുകയും ജൂണ്‍ രണ്ടിന് കീഴടങ്ങണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ച് മെയ് 10ന് ഉത്തരവിട്ടിരുന്നു.

എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും കേസില്‍ പ്രതികളാണ്. ഇഡി നല്‍കിയ ഇളവുകള്‍ പരിഗണിച്ച് സിങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം സ്ഥിരം ജാമ്യം അനുവദിക്കാനുള്ള സിസോദിയയുടെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി അടുത്തിടെ നിരസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!