സിക്കിമില്‍ തകര്‍പ്പന്‍ വിജയവുമായി എസ്‌കെഎം; 32 ല്‍ 31 ഉം നേടി; പവന്‍കുമാര്‍ ചാംലിങിനും ബൂട്ടിയക്കും തോല്‍വി

സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്ക് തകര്‍പ്പന്‍ ജയം. 32 അംഗ നിയമസഭയില്‍ 31 സീറ്റും നേടിയാണ് എസ്‌കെഎം തകര്‍പ്പന്‍ വിജയം നേടിയത്. ക്രാന്തികാരി മോര്‍ച്ചയ്ക്ക് അനുകൂലമായ കൊടുങ്കാറ്റില്‍ പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് തകര്‍ന്നു തരിപ്പണമായി. ഒരു സീറ്റ് മാത്രമാണ് എസ്ഡിഎഫിന് നേടാനായത്.എസ്‌കെ എം നേതാവും മുഖ്യമന്ത്രിയുമായ പ്രേം സിങ് തമാങ് വിജയിച്ചു. രണ്ടു സീറ്റില്‍ മത്സരിച്ച പ്രേം സിങ് രണ്ടിടത്തും വിജയിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ കൃഷ്ണ റായിയും വിജയിച്ചു. അതേസമയം എസ്ഡിഎഫ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പവന്‍കുമാര്‍ ചാംലിങ് പരാജയപ്പെട്ടു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും രണ്ടിടത്തും പരാജയപ്പെട്ടു.

എസ്ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയയും പരാജയപ്പെട്ടവരില്‍പ്പെടുന്നു. ഷിയാരി മണ്ഡലത്തില്‍ നിന്നും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ഥി ടെന്‍സിങ് നോര്‍ബു ലാംത വിജയിച്ചു. ലാംതയാണ് പ്രതിപക്ഷത്തെ ഏക എംഎല്‍എ.രണ്ടാം വട്ടവും സംസ്ഥാനം ഭരിക്കാനുള്ള ജനവിധിയാണ് എസ്‌കെഎം സ്വന്തമാക്കിയത്. 25 വര്‍ഷം അധികാരത്തിലിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെ കീഴടക്കി 2019 ലാണ് എസ്‌കെഎം അധികാരത്തിലെത്തുന്നത്. 2019 ല്‍ എസ്‌കെഎം 17 സീറ്റാണ് നേടിയത്. ചാംലിങിന്റെ എസ്ഡിഎഫിന് 15 സീറ്റും ലഭിച്ചിരുന്നു.

ഇപ്രാവശ്യം ബിജെപി 31 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മത്സരിച്ചിരുന്നു. സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടി- സിക്കിം 30 സീറ്റിലും മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്ക് അനുകൂലമായ തരംഗത്തില്‍ ഒരു പാര്‍ട്ടിക്കും വിജയിക്കാനായില്ല. വിജയത്തില്‍ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രേം സിങ് തമാങ് നന്ദി പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രയത്‌നിച്ചതിന്റെ ഫലമാണ് വിജയമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!