ഉപസംവരണം; 21ന് ആദിവാസി-ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ ആഹ്വാനം

പട്ടികജാതി-പട്ടിക വര്‍ഗ സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓഗസ്റ്റ് 21ന് ആദിവാസി-ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ ആഹ്വാനം. വയനാടിനെ ഹര്‍ത്താലില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. വിവിധ ആദിവാസി-ദലിത് സംഘടകള്‍ സംയുക്തമായി നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പട്ടിക വിഭാഗ സംവരണത്തില്‍ ഉപസംവരണത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധി പട്ടിക ജാതിക്കാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് പ്രസ്താവനയില്‍ പറയുന്നു. പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ മേല്‍ത്തട്ട് വിഭജനം കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ ഏഴംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം പട്ടിക വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ(ക്രീമിലെയര്‍) തരംതിരിച്ച് സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതിയുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തള്ളുകയും ചെയ്തിട്ടുണ്ട്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭഗങ്ങള്‍ക്കിടയിലെ മേല്‍ത്തട്ടുകള്‍ തിരിച്ചറിയുന്നതിനും സംവരണത്തിന്റെ ആനുകൂല്യം നിഷേധിക്കുന്നതിനും സംസ്ഥാനങ്ങള്‍ നയം രൂപീകരിക്കണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞിരുന്നു. കൂടുതല്‍ അധഃസ്ഥിതരായ ജാതികളില്‍പ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംവരണ വിഭാഗത്തിനുള്ളില്‍ ഉപസംവരണം അനുവദിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി പറഞ്ഞു.

എന്നാല്‍ സുപ്രീംകോടതിയുടെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളുകയാണ് ചെയ്തത്. നിര്‍ദേശം നടപ്പാക്കില്ലെന്നു കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുകയായിരുന്നു. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളില്‍ മേല്‍ത്തട്ടുകാരെ നിര്‍ണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ഡോ. ബി ആര്‍ അംബേദ്കര്‍ മുന്നോട്ടുവെച്ച ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!