കണ്ണൂർ എഡിഎമ്മായിരുന്നു നവീൻ ബാബുവിൻ്റെ ആത്മഹത്യയിലെ ലാന്റ് റവന്യു ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോർട്ടിലൂടെ പി.പി.ദിവ്യയുടെ ആസൂത്രണം പൂർണ്ണമായി തെളിഞ്ഞെന്ന് സഹോദരൻ പ്രവീൺ ബാബു.താൻ ആദ്യം നൽകിയ പരാതിയിലെ ഗൂഢാലോചന വ്യക്തമായി.

സിപിഎമ്മിന്റെ പ്രതിരോധം പൊളിഞ്ഞെന്നും റിപ്പോർട്ട് മുൻ നിർത്തി സുപ്രിം കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്നും പ്രവീൺ ബാബു പറഞ്ഞു.എന്തിനായിരുന്നു പി.പി ദിവ്യ ഇത്തരം ഒരു നാടകം നടത്തിയതെന്നും പ്രസംഗം നടത്തിയതെന്നും അറിയില്ല. കുടുംബത്തിന്റെ വാദഗതിക്ക് കരുത്തു പകരുന്ന റിപ്പോർട്ടാണ് പുറത്തു വന്നത്.

കണ്ണൂർ കലക്റ്ററേറ്റ്, വിജിലൻസ് എന്നിവിടങ്ങളിൽ നവീൻ ബാബുവിനെതിരെ ഒരു പരാതിയും ലഭ്യമായിട്ടില്ലെന്ന് റവന്യൂ സെക്രട്ടറിയുടെ ഓഫീസും, വിജിലൻസ് ഡയറക്ടറേറ്റും കണ്ണൂർ ജില്ലാ കലക്ട്രേറ്റും നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു.നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ ഗൂഢാലോചന അന്വേഷിച്ചിട്ടില്ലെന്ന് നവീൻ ബാബുവിന്റെ ബന്ധു അനിൽ പി നായർ പറഞ്ഞു.


അതുകൊണ്ടാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. പെട്രോൾ പമ്പ് സംബന്ധമായ കാര്യങ്ങൾ അന്വേഷിച്ചില്ല.ആരോപണ ഉയർന്നിട്ടും കണ്ണൂർ കലക്ടറെ ചിലർ സംരക്ഷിക്കുന്നു.റിപ്പോർട്ടിലൂടെ സത്യം പുറത്തുവന്നതിൽ സന്തോഷമെന്നും അനിൽ പി നായർ പറഞ്ഞു.


